Tuesday, May 27, 2014

ശാക്തസിദ്ധാന്തം...

ശാക്തസിദ്ധാന്തം...


അനുഷ്ഠാനങ്ങൾക്ക് വൈദികമെന്നും താന്ത്രകമെന്നും രണ്ട് സംപ്രദായങ്ങളാണ് ഹിന്ദുക്കളുടെ ഇടയിൽ നിലവിലുള്ളത്. ഭൂരിപക്ഷം ഹിന്ദുക്കളും തന്ത്രമാര്ഗത്തിനുള്ള പ്രാധാന്യത്തെ അംഗീകരിച്ചിട്ടുണ്ട്. കൃതയുഗത്തിൽ വൈദികോപാസനയും, ത്രേതായുഗത്തിൽ സ്മാര്ത്തോപാസനയും ദ്വാപരയിൽ പുരാണസമ്മതമായ ഉപാസനയും, കലിയുഗത്തിൽ താന്ത്രികമായ ഉപാസനയും വിശേഷമാണെന്ന് കുളാര്ണവതന്ത്രം പറയുന്നു. 


വൈഷ്ണവും ശൈവം ശാക്തേയും മുതലായ ബ്രാഹ്മണതന്ത്രങ്ങളും, ജൈനം ബൌദ്ധം തുടങ്ങിയ വേദവിരുദ്ധവിഭാഗങ്ങളെന്ന് വിളിക്കുന്ന അബ്രാഹ്മണതന്ത്രങ്ങളും ലഭ്യമാണ്. തനു വിസ്തരണെ എന്ന ധാതുവിൽ നിന്ന് ജ്ഞാനത്തെ വിശധായി പ്രതിപാദിക്കുന്ന ശാസ്ത്രമെന്നാണ് തന്ത്രത്തിനര്ഥം.. സാധകന്മാരെ ത്രാണനം ചെയ്യുന്നതുകൊണ്ടും തന്ത്രമെന്ന് പറയാറുണ്ട്. തന്ത്രത്തിനെ ആഗമമായി സ്വീകരിച്ചാൽ ഭോഗത്തിനും മോക്ഷത്തിനും ഉള്ള ഉപായം ഏതൊന്നിൽ നിന്നാണോ സാധകന്മാരുടെ ബുദ്ധിയിൽ വന്നുചേരുന്നത് അതിന് ആഗമമെന്ന് ശ്രീവാചസ്പതിമിശ്രാചാര്യരുടെ വചനം പറയുന്നു. ദേവതകളുടെ സ്വരൂപം ഗുണം കര്മം മുതലായവയുടെ ചിന്തനത്തിനാധാരഭൂതമായ മന്ത്രങ്ങളെ ഉദ്ധരിക്കുക, ആമന്ത്രങ്ങൾ യന്ത്രത്തിൽ സംയോജിപ്പിച്ച് പടലം, പദ്ധതി, കവചം, നാമസഹസ്രം, സ്തോത്രം ഈ അഞ്ച് അംഗങ്ങളോടുകൂടി ദേവതകളുടെ ധ്യാനത്തേയും ഉപാസനയേയും വ്യവസ്ഥപ്പെടുത്തികാണിക്കുക തുടങ്ങിയവയെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾക്ക് തന്ത്രമെന്ന് പറയാം. ഉദാഹരണത്തിന് ലളിതാഹൃദയം സ്വീകരിച്ചാൽ പ്രപഞ്ചകാരണമായ ഈശ്വരനെ മാതൃരൂപത്തിൽ ഉപാസിക്കുന്ന സംപ്രദായമാണ് ശാക്തതന്ത്രം. ഈശ്വരസ്വരൂപത്തിന് ലിംഗഭേദമില്ല എങ്കിലും ദേവി, ശക്തി, ത്രിപുരസുന്ദരീ തുടങ്ങി പലപേരുകൾ ഇവിടെ പറയുന്നുണ്ട്. ശിവൻ, വിഷ്ണു മുതലായ പദങ്ങൾ കൊണ്ട് പുല്ലിംഗമായും, ദേവി ശക്തി തുടങ്ങിയ പദാവലികൾ കൊണ്ട് സ്ത്രീലിംഗമായും, ബ്രഹ്മം തത്ത്വം ആദിയായ പദങ്ങൾ കൊണ്ട് നപുംസകലിംഗമായും ഇവിടെ പറയുന്നു.


സച്ചിദാനന്ദസ്വരൂപവും പൂര്ണവുമായ ഒരു ശക്തിതത്ത്വമാണ് ശാക്തധര്മത്തിന്റെ മുഖ്യസിദ്ധാന്തം. അദ്വൈതാനുഭൂതിക്കുള്ള ഒരു സാധനാമാര്ഗമായി ശാക്തസിദ്ധാന്തത്തെ സ്വീകരിക്കാനാകും കാരണം അഹം ദേവീ, ന ചാന്യോസ്മി, സച്ചിദാനാനന്ദരൂപോഹം തുടങ്ങിയ സങ്കല്പമാണ് ശരിയായ ശാക്തേയന് എപ്പോഴും ഉണ്ടായിരിക്കുക. ശാക്തസംപ്രദായത്തിൽ തന്നെ ഉള്ള ഒരു വിഭാഗം മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥനും എന്നിങ്ങനെ പഞ്ചമകാരങ്ങളെന്ന് രീതിയിൽ അഥവാ പഞ്ചതത്ത്വങ്ങളെ മോക്ഷദായകങ്ങളായി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഒരു വിഭാഗം പഞ്ചമകാരങ്ങളെ തത്ത്വരൂപമായും ഒരു വിഭാഗം അക്ഷരാര്ഥത്തേയും അംഗീകരിക്കുന്നു. ഇവരുടെ വിശ്വാസമനുസരിച്ച് ദേവീപൂജാരഹസ്യം വെളിപ്പെടുത്തരുത് എന്നാണ്. സ്വര്ണാദി ലോഹങ്ങൾ കൊണ്ട് ശ്രീചക്രം ഉണ്ടാക്കി അതിന്റെ യോനിഭാഗത്ത് ദേവിയെ സങ്കല്പിച്ച് 64 ഉപചാരങ്ങളോടു കൂടി ദേവീപൂജ നടത്തുന്ന ഒരു വിഭാഗവും, അതേ പോലെ സുന്ദരിയായ തരുണിയുടെ യോനിസ്ഥാനത്ത് ദേവീപൂജ നടത്തുന്ന വിഭാഗവും ശാക്തത്തിൽ കാണാവുന്നതാണ്.


കേരളത്തിൽ പ്രായേണ താന്ത്രികസംപ്രദായം അംഗീകരിച്ചുവരുന്നു. കൌളം, സമയം, മിശ്രം എന്നിങ്ങനെ മൂന്നു പ്രധാനപ്പെട്ട ശാഖകളാണ് ശാക്തേയസംപ്രദായത്തിനുള്ളത്. ദേവിയുടെ പ്രതീകമായി ശ്രീചക്രം, തരുണി മുതലായ അവലംബങ്ങളിൽ ബാഹ്യപൂജാവിധാനങ്ങളോടു കൂടി ആരാധിക്കുന്നവരെ കൌളന്മാരെന്നും, ഹൃദയാകാശത്തിൽ ദേവിയെ അഭേദരൂപമായി ഭാവന ചെയ്യുന്നവരെ സമയാചാരികളെന്നും, സമയവും കൌളവും ചേര്തതു ആരാധിക്കുന്നവരെ മിശ്രസംപ്രദായം എന്നും വിളിക്കുന്നു. ബാഹ്യപൂജാവിധാനത്തിന് പ്രാധാന്യം കല്പിക്കുന്നവരാണ് കൌളവിഭാഗം, ഭാവനയ്കാണ് സമയികൾ പ്രാമാണ്യം നൽകുന്നതെങ്കിൽ ബാഹ്യവസ്തുക്കൾക്കും ഭാവനയ്കും പ്രാധാന്യം കല്പിക്കുന്നവരാണ് മിശ്രസംപ്രദായക്കാർ.

ശാക്തേയമതത്തിൽ മൂന്നു ഭാവവും ഏഴ് ആചാരവുമാണുള്ളത്. പശുഭാവം, വീരഭാവം, ദിവ്യഭാവം എന്നിവ ഭാവങ്ങളും, വേദാചാരം, വൈഷ്ണവാചാരം, ശൈവാചാരം, ദക്ഷിണാചാരം, വാമാചാരം, സിദ്ധാന്താചാരം, കൌളാചാരം, ഇങ്ങിനെ ഏഴെണ്ണം ആചാരങ്ങളുമാകുന്നു. ഭാവം എന്നത് മാനസികവിചാരവും ആചാരം പുറമേയുള്ള ആചരണവുമാണ്. പശുവിനെ പോലെ അജ്ഞാനരജ്ജുകൊണ്ട് സംസാരത്തിൽ നല്ലതുപോലെ ബന്ധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ജീവന്റെ അവസ്ഥയ്ക് പശുഭാവമെന്ന് പേരുവന്നുചേര്ന്നത്. പശുവിന് ജീവനെന്നും അര്ഥമുണ്ട്. സത്കര്മനിരതനും ഭഗവദ് ഭക്തനുമായ പശു ഉത്തമനെന്നും സംസാരമോഹത്തിലടിഞ്ഞു കിടക്കുന്ന പശു അധമനെന്നും പറയപ്പെടുന്നു. അദ്വൈതതത്വത്തെ സമ്പാദിച്ച് അജ്ഞാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവനാണ് വീരഭാവത്തിൽ വര്ത്തിക്കുന്നവർ. ആ വീരഭാവത്തെ പുഷ്ടിപ്പെടുത്തി ദ്വൈതഭാവത്തെ ഇല്ലാതാക്കി എപ്പോഴും ഉപാസ്യദേവതയുടെ സ്വരൂപത്തിൽ തന്റെ വ്യക്തിത്വം ലയിപ്പിച്ച് അദ്വൈതാനന്ദം അനുഭവിക്കുന്നവനാണ് ദിവ്യനായ പശു. അതിന്റെ അവസ്ഥയ്ക് ദിവ്യഭാവമെന്നു പറയുന്നു. ഈ ആചാരങ്ങളെല്ലാം തന്നെ അദ്വൈതഭാവത്തിലെത്തിച്ചേരാനുള്ളമാര്ഗങ്ങളാണ്.

വേദാചാരത്തിൽ വേദത്തിൽ വിധിക്കപ്പെട്ടിട്ടുള്ള കര്മങ്ങളെല്ലാം അടങ്ങുന്നു. വേദാചാരനിഷ്ഠയോടെ ഉള്ള ആചാരങ്ങൾ കൊണ്ട് മനശുദ്ധി ഉണ്ടാകുമ്പോൾ ഈശ്വരൻ സർവസംരക്ഷകനാണെന്നറഞ്ഞ് സാധാകൻ ഇശ്വരഭക്തനായി തീരുന്നതാണ് വൈഷ്ണവാചാരം. വൈഷ്ണവാചാരത്തിൽ നിഷ്ഠനായി തീര്ന്ന സാധകൻ ധര്മത്തെ നിലനിര്ത്തുന്നതിനും അധര്മത്തെ ഇല്ലാതാക്കുന്നതിന് ഉള്ള താത്പര്യം കാരണമായി ശൈവാചാരത്തിലെത്തുന്നു. സകലവിധഹിംസകളിൽ നിന്നും പിൻ തിരിഞ്ഞ് സാധകൻ ശിവധ്യാനത്തിൽ മുഴുകുന്നു. സ്നേഹം, ദയ തുടങ്ങിയ ഗുണങ്ങളുടെ വര്ദ്ധനയാൽ ബ്രഹ്മത്തിന്റെ ഇച്ഛ ജ്ഞാനം ക്രിയ തുടങ്ങിയ ശക്തികളെ ധ്യാനിക്കാനുള്ള കഴിവു നേടുന്നു. ഇങ്ങിനെ സാധകൻ ദക്ഷിണാചാരത്തിലെത്തുന്നു. ഇതുവരെ സാധകൻ പ്രവൃത്തിമാര്ഗത്തിലാണ് വര്ത്തിക്കുക. ഇതിനുശേഷം നിവൃത്തിമാര്ഗത്തിലേക്കാണ് സാധകന്റെ ഗമനം. അതുകൊണ്ട് ദക്ഷിണാചാരത്തിനുവിപരീതമായ വാമാചരത്തെലേക്ക് സാധകൻ തിരിയുന്നു. ഇതാകട്ടെ അദ്വൈതത്തോടു കുറെ കൂടി അടുത്തതാണ്. ദക്ഷിണാചാരം സാധകനു മീതെ ഒരു ശക്തിയുണ്ടെന്നു വിചാരിക്കുമ്പോൾ വാമാചാരം അടയുമ്പോൾ സാധകൻ ശിവൻ തന്നെയായി മാറുന്നു. മനുഷ്യൻ ജനനം കൊണ്ട് ദക്ഷിണാചാരത്തിലും കര്മം കൊണ്ട് വാമാചാരത്തിലുമെത്തുന്നു. വാമാചാരം എന്നാൽ വാമഭാഗത്തേയ്കു ചെര്ന്ന ആചാരം എന്നതിനുപകരം വാമയോടു ചേര്ന്ന് അനുഷ്ഠിക്കപ്പെടുന്ന വാമാചാരം എന്നും അര്ഥം കല്പിക്കുന്നുണ്ട്. ഇവിടെ വാമപൂജ എന്ന രീതിയിൽ സ്വീകരിച്ച് നിവൃത്തി മാര്ഗത്തിന്റെ അധിദേവതയായി ഇവിടെ ശാക്തന്മാർ വാമയെന്ന ഒരു ദേവിയെ കല്പിച്ചിരിക്കുന്നു. ആ ദേവിയുടെ അനുഗ്രഹത്താൽ ദയ, മോഹം ലജ്ജ കുലം വര്ണം തുടങ്ങിയവയെ നശിപ്പിച്ചു ശിവഭാവത്തിലെത്തുന്നു.ഇതിനുശേഷംസിദ്ധാന്താചാരത്തിലെത്തുന്ന സാധകൻ സർവസംഗങ്ങളും ഉപേക്ഷിച്ച് ശ്മശാനവാസിയായി ശിവസ്വരൂപം പ്രാപിക്കുന്നു. ആ നിലയിൽ സാധകൻ സർവതത്ത്വങ്ങളും ഗ്രഹിക്കുന്നു. സകലാഗമജ്ഞനായ ആചാര്യൻ അപ്പോൾ ശാക്തരഹസ്യം ആ സാധകനു ഉപദേശിക്കുന്നു. ഇങ്ങിനെ ഉപദേശം സിദ്ധിച്ച സാധകൻ കൌളാചാരമെന്ന ലക്ഷ്യത്തിലെത്തി പൂര്ണബ്രഹ്മജ്ഞാനിയായി തീരുന്നു. 



കൌളം എന്നതിന് ഭാസ്കരറായന്റെ വാക്കനുസരിച്ച് ഏകവിജ്ഞാനവിഷയത്വരൂപമായ ത്രിപുടിയെന്നാണ് അര്ഥം പറയുക. അതായത് അറിയുന്നവൻ, അറിയപ്പെടുന്ന വിഷയം, അറിവ് ഇത് മൂന്നും ചേര്ന്നതാണ് ത്രിപുടി. ഇവ മൂന്നും അദ്വൈതഭാവനാകാരമായി തീരുന്ന വ്യക്തിയെ അതായത് മൂന്നും ഒന്നായി കാണാൻ സാധിക്കുന്ന സാധകനെ കൌളനെന്നു പറയാം. കുലത്തിന് മൂലാധാരമെന്നും അര്ഥം കാണുന്നു. കു എന്നതിന് പൃഥിവീത്വം എന്നും പറയുന്നുണ്ട്. അത് ലയിക്കുന്ന സ്ഥലം എവിടെയാണോ അത് കുലം എന്നര്ഥം. അതുകൊണ്ട് കുലത്തിന് മൂലാധാരചക്രമെന്നും അര്ഥം പറയുന്നു. അതിനെ ത്രികോണമായും യോനിയായും ശാസ്ത്രത്തിൽ പറയുന്നുണ്ട്. അതിന്റെ പ്രതീകമായ ശ്രീചക്രത്തെ പ്രത്യക്ഷമായി പൂജിക്കുന്നവരേയും കൌളന്മാരെന്നു ലക്ഷ്മീധരാചാര്യരു പറയുന്നുണ്ട്. സമയാചാര്യരാകട്ടെ ശ്രീചക്രത്തെ ഹൃദയാകാശത്തിൽ ഭാവനചെയ്തു പൂജിക്കുന്നു. മൂലാധാരത്തിൽ ഉറങ്ങികിടക്കുന്ന കുണ്ഡലിനീ ശക്തിയെ ഉണര്ത്തി സ്വാധിഷ്ഠാനാദി ചക്രങ്ങളിലൂടെ സഹസ്രാരപദ്മത്തിൽ കൊണ്ടുവന്ന് അവിടെയുള്ള സദാശിവതത്ത്വത്തിൽ ഐക്യപ്പെടുത്തുന്നതാണ് ശരിയായ സമയാചാരമെന്നും ആചാര്യമതം. അതുകൊണ്ട് തന്നെ ഭാവനാപ്രധാനമായും ഹഠയോഗപ്രധാനമായും രണ്ട് മാര്ഗം സമയാചാരത്തിൽ കാണാനാകും. സമയാചാരത്തിൽ ബാഹ്യഹോമമോ, മന്ത്രപുരശ്ചരാദികര്മങ്ങളോ, പൂജാവിധാനങ്ങളോ ഇല്ല. തത്ത്വാധിഷ്ഠിതമായി ചിന്തിച്ചാൽ എല്ലാ പദ്ധതിയും ഒരെ ലക്ഷ്യത്തിലെത്തിചേരുന്നു എന്ന് കാണാം.

ശാക്തവിധിയിലെ പഞ്ചമകാരത്തെ മദ്യം മത്സ്യം മാംസം മുദ്ര മൈഥുനം തുടങ്ങി വാചാര്ഥം സ്വീകരിച്ച് ആരാധിക്കുന്നവരും ഭാവത്തെ അതായത് തത്വത്തെ സ്വീകരിക്കുന്നവരുമുണ്ട്. ഭൈരവയാമളമനുസരിച്ച് ബ്രാഹ്മണൻ മദ്യത്തിന് പാലും, മാംസത്തിന്റെ സ്ഥാനത്ത് ഉപ്പും, മത്സ്യത്തിന്റെ സ്ഥാനത്ത് വെളുത്ത വഴുതനങ്ങയും, മുദ്രയുടെ സ്ഥാനത്ത് നെല്ലും ഉപയോഗിക്കുന്നതിന് വ്യവസ്ഥ പറയുന്നു. ഇവിടെ ഓരോ വര്ണത്തിനും വ്യവസ്ഥ പറയുന്നുണ്ട്. മൈഥുനത്തിന് ബ്രാഹ്മണാദി നാലുവര്ണവും, കച്ഛപമുദ്രയിൽ ബന്ധിക്കപ്പെട്ട കൈകൊണ്ട് ലിംഗചിഹ്നമായ കരവീരവും (അരളിപൂവ്) യോനിചിഹ്നമായ അപരാജിതാ ( വിഷ്ണുക്രാന്തി) പുഷ്പവും കൂട്ടിചേര്ത്ത് പുഷ്പാഞ്ചലി കഴിക്കണമെന്ന് നിയമം പറയുന്നു. ഇതേ പോലെ പലതരത്തിൽ പഞ്ചതത്ത്വങ്ങളെ സ്വീകരിക്കാറുണ്ട്. മദ്യത്തിന് സഹസ്രാരപദ്മത്തിൽ നിന്ന് ഊറി വരുന്ന മധുവെന്നാണ് കുളാര്ണവവും ഗന്ധർവ തന്ത്രവും പറയുന്നത്. ഖേചരീമുദ്ര ബന്ധിച്ച് യോഗികൾ ജിഹ്വാഗ്രം കൊണ്ട് ആസ്വദിക്കുന്ന അമൃതകലയും ഇതു തന്നെയാണ്.
ശാക്തസിദ്ധാന്തമനുസരിച്ച് പുണ്യപാപങ്ങളെ പശുക്കളായി കല്പിച്ച് അവയെ ജ്ഞാനം കൊണ്ട് കൊന്നിട്ട് മനസ്സിനെ ബ്രഹ്മത്തിൽ ലയിപ്പിക്കുന്നതിനെ മാംസാഹാരം എന്ന് കുളാര്ണവത്തിൽ പറയുന്നു. 



ശരീരത്തിലുള്ള ഇഡാ പിംഗള നാഡികളെ ഗംഗ യമുനയായും അതിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ശ്വാസത്തേയും പ്രശ്വാസത്തേയും രണ്ടുമത്സ്യങ്ങളായുമാണ് യോഗികൾ പറയുന്നത്. പ്രാണായാമം കൊണ്ട് ഈ ശ്വാസപ്രശ്വാസങ്ങളെ നിയന്ത്രിച്ച് സമാധിയിലെത്തുന്നതിന് മത്സ്യഭക്ഷണമായി ആഗമസാരത്തിൽ പറയുന്നു. സജ്ജനസംസര്ഗം കൊണ്ട് മുക്തിയും ദുര്ജ്ജനസംസര്ഗം കൊണ്ട് ബന്ധവും ഉണ്ടാകുന്നു. അതിനാൽ സാധകൻ ദുര്ജനസംസര്ഗം ഉപേക്ഷിക്കണമെന്ന് തന്ത്രശാസ്ത്രം പറയുന്നു. ഇങ്ങിനെ ദുര്ജനസംസര്ഗം ഉപേക്ഷിക്കുന്നതിന് മുദ്ര എന്ന് വിജയതന്ത്രം പറയുന്നു. മൈഥുനത്തിന് ര ണ്ടിന്റെ ചേര്ച്ച എന്നാണര്ഥം. സഹസ്രാരപത്മത്തിലുള്ള ശിവതത്ത്വത്തോടു കുണ്ഡലിനിയുടെ ചേര്ച്ചയ്ക് മൈഥനുമെന്ന് പറയുന്നു. ഇങ്ങിനെ പഞ്ചമകാരങ്ങളെല്ലാം തന്നെ അന്തര്യാഗങ്ങളുടെ പ്രതീകമായി പറയപ്പെടുന്നു. 



ഇങ്ങിനെ ഉത്കൃഷ്ടമായ ശാക്തോപാസന ഉത്കൃഷ്ടനായ സാധകനുമാത്രമെ ചെയ്യാനാകു. പരദ്രവ്യത്തിൽ അന്ധനെപോലെയും, പരസ്ത്രീയിൽ നപുംസകത്തെ പോലെയും, പരനിന്ദയിൽ മൂകനെ പോലെയും ഇരിക്കുന്ന ജിതേന്ദ്രിയനു മാത്രമെ ദേവ്യുപാസന ചെയ്യാനാകു എന്നര്ഥം. സകല ജഗതത്തിനും അധീശ്വരിയായ ദേവി തന്നെയാണ് ഞാനെന്ന് ബോധത്തിലേക്കുള്ള യാത്രയാണ് യഥാര്ഥത്തിൽ ദേവ്യുപാസന. 


അഖണ്ഡസച്ചിദാനന്ദ ജ്ഞാനസത്താസ്വരൂപിണീ
ശ്രീചക്രനായികാ സാക്ഷാത് പ്രതിഭാതു സദാ ശിവാ. ഹരി ഓം.

(ശ്രീതീര്ഥപാദപരമഹംസസ്വാമികൾ- ജീവചരിത്രം)

2 comments:

  1. മനോഹരമായ പോസ്റ്റ്‌

    ReplyDelete
  2. ലോകരക്ഷയ്ക്കുവേണ്ടി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് എല്ലാംതികഞ്ഞ ഋഷിമാര്‍ ലോകോദ്ധാരണാര്‍ത്ഥം ഈ ധരണിയില്‍ അവതരിക്കുന്നത്. അങ്ങനെ ലോകത്തിന് ലഭിച്ച അപൂര്‍വ്വമുത്താണ് ശ്രീനാരായണ ഗുരുദേവന്‍. ഇനിയെങ്കിലും വിഭാഗീയതകള്‍ വെടിഞ്ഞ് മുന്‍വിധികളില്ലാതെ സ്വതന്ത്രരായി ഗുരുവിന്റെ ദര്‍ശനത്തെ എല്ലാവര്‍ക്കുംവേണ്ടി പ്രയോജനപ്പെടുത്താന്‍ 90 -ാം സമാധിദിനത്തിലെങ്കിലും നമുക്ക് പ്രാര്‍ത്ഥിക്കാം. എന്നും എപ്പോഴും പ്രകാശഗോപുരമായിപതിക്കുന്ന അത്ഭുതപ്രതിഭാസത്തിന് മുന്‍പില്‍ ശതകോടി പ്രമാണങ്ങള്‍ അര്‍പ്പിച്ച് ധന്യരാകാം

    ReplyDelete