Thursday, March 26, 2015

ലളിതാസഹസ്രനാമ വ്യാഖ്യാനങ്ങളിലെ ഛന്ദോഭംഗവും അര്ഥഭേദവും...

ലളിതാസഹസ്രനാമ വ്യാഖ്യാനങ്ങളിലെ ഛന്ദോഭംഗവും അര്ഥഭേദവും...

സഹസ്രനാമവ്യാഖ്യാനം എഴുതുമ്പോൾ ആചാര്യന്മാരെ നാം നമസ്കരിക്കുമ്പോഴും നാം നോക്കുക അതിലെ വാക്കുകളുടെ വിഷയാസ്പദമായ അര്ഥവും ശ്രുതി യുക്തിപ്രമാണവും പൂർവാപരവും ആണ്. പ്രധാനമായും ലളിതാസഹസ്രനാമം മാത്രമല്ല ഏതൊരു ഗ്രന്ഥത്തേയും പഠനവിധേയമാക്കുമ്പോൾ ആരു അത് ചെയ്തു എന്നല്ല നോക്കുക, ശാസ്ത്രയുക്തിയെ ആണ്.. ഇവിടെ ആചാര്യന്മാരു കാണിച്ചു തന്ന വഴിയിലൂടെ മത്രമേ മുന്പോട്ടു പോകാനാകു.. അവരിലൂടെ തന്നെയാണ് നാം ഗ്രന്ഥത്തെ മനസ്സിലാക്കുന്നതും..പക്ഷെ എവിടെയാണോ കാലത്തിന്റെ അല്ലെങ്കിൽ ശാസ്ത്രത്തിന്റെ ത്രുടി വരുന്നത് അവിടെ പ്രാമാണ്യത്തോടു കൂടി തിരുത്തുവാൻ ശ്രമിക്കും.. ഒരുപക്ഷെ സഹസ്രനാമം ആയതുകൊണ്ടും കണ്ടും കേട്ടും വളര്ന്നതിനെ ചോദ്യം ചെയ്യുമ്പോഴുണ്ടാകുന്ന അസംതൃപ്തി ആകും പലപ്പോഴും ഈ ഭാവത്തെ സ്വീകരിക്കുവാൻ എല്ലാവര്ക്കും ബുദ്ധിമുട്ടു വരുന്നത്. ഉദാഹരണത്തിന് സഹസ്രനാമത്തിൽ നാം ചൊല്ലുന്ന ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ എന്ന നാമത്തെ എടുക്കാം. 

ലളിതാസഹസ്രനാമത്തിന് ഓരോ പാദത്തിലും എട്ടക്ഷരമുണ്ട്. അതനുസരിച്ച് നാം ചൊല്ലുമ്പോൾ നിര്ത്തേണ്ടത് ലക്ഷ്യരോമലതാധാര എന്ന സ്ഥലത്താണ്.. അടുത്ത പാദമാണ് താസമുന്നേയമധ്യമാ. പക്ഷെ സഹസ്രനാമസ്തോത്രം കേട്ടാൽ മനസ്സിലാകും പ്രധാനമായി ഇന്നു കിട്ടുന്ന എല്ലാവരും ചൊല്ലി നിര്ത്തുന്നത് ലക്ഷ്യരോമലതാധാരതാ എന്നും സമുന്നേയ മദ്ധ്യമാ എന്നുമാണ്. അതായത് ഒരു പാദത്തിൽ ഒന്പതും അടുത്ത പാദത്തിൽ ഏഴും. ഛന്ദോഭംഗം വന്നു എന്നു മാത്രമല്ല പ്രശ്നം. അര്ഥവും തെറ്റുന്നു . കാരണം അര്ഥം പറയുമ്പോൾ ലക്ഷ്യ രോമലതാ ആധാര എന്നതിന് പകരം ഇവിടെ അടുത്ത പാദത്തിലെ താസശബ്ദത്തിലെ താ എന്നത് ആധാരത്തിലേക്ക് എടുത്തു ആധാരതാ എന്നാക്കി..എന്നിട്ടു നാലാം പാദത്തിലെ താസയിലെ ബാക്കിയുള്ള സകാരത്തെ സമുന്നേയം എന്നാക്കി അര്ഥം പറഞ്ഞു. ഇവിടെ എങ്ങിനെയാണ് ആധാരതാ ശബ്ദം വരുക.. എങ്ങിനെയാണ് സമുന്നേയ ശബ്ദം വരുക.. ഭാസ്കരരായരുടെ ആണ് പ്രധാന വ്യാഖ്യാനമായി ഇന്ന് സ്വീകരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ് ലക്ഷ്യാ യാ രോമലതാധാരതാ രോമാവലിരൂപവല്യാവാപസ്ഥാനത്വം. ആധാരതാസംബന്ധേന രോമലതൈവ ലിംഗമിതി യാവത്. തയാ സമ്യഗുന്നേയം പ്രമാനുമിതിവിഷയോ മധ്യമം വലഗ്നം യസ്യാഃ. ജയമംഗള വ്യാഖ്യാനകാരനായ ഭട്ടനാരായണനും ഇതു തന്നെ പറയുന്നു. ഭാസ്കരറായരുടെ വ്യാഖ്യാനത്തിന്റെ അതേ ശൈലി പിന്തുടരുന്ന ബ്രഹ്മശ്രീ സുബ്രഹ്മണ്യ അയ്യരുടേ വാക്കുകൾ ലക്ഷ്യം- കാണപ്പെടാൻ കഴിയുന്നത്. ആധാരതാ- ആധാരമായ അവസ്ഥ. സമുന്നേയം - ഊഹിക്കപ്പെടുവാൻ കഴിയുന്നത്. മദ്ധ്യമാ – മദ്ധ്യപ്രദേശം. ഇങ്ങിനെയാണ്.
ഇനി ശാസ്ത്രയുക്തി നോക്കിയാൽ ലക്ഷ്യരോമലതാധാര എന്നും താസമുന്നേയമധ്യമാ എന്നും തന്നെയാണ് വരേണ്ടത്. അതിനു തന്നെയാണ് അര്ഥം പറയേണ്ടതും.. വ്യാഖ്യാനത്തെ യുക്തിപരമായി ചിന്തിച്ച് ശരിയും തെറ്റും ചിന്തിച്ച് വേണ്ടതിനെ സ്വീകരിക്കുക.. അതാണ് ഭാരതീയപദ്ധതി.. അതോ തെറ്റാണെന്നു മനസ്സിലാകുമ്പോഴും പഴയതിനെ അങ്ങിനെ തന്നെ സ്വീകരിക്കണമോ എന്നാണ് നമ്മൾ സ്വയം ചോദിക്കേണ്ടതും. ഈ ചോദ്യം സ്വയം വന്നതുകൊണ്ടാണ് ആചാര്യന്മാരെ നമസ്കരിച്ച് പഠിപ്പിച്ച ആചാര്യന്മാരുടെ അനുഗ്രഹത്തോടു കൂടി ശാസ്ത്രയുക്തി ആവശ്യമെന്നു തോന്നി ഒരു വ്യാഖ്യാനത്തിനു ശ്രമിക്കുന്നത്. ഈ വ്യാഖ്യാനം എഴുതുവാനായത് തന്നെ ദേവിയുടേയും പൂർവാചാര്യന്മാരുടേയും അനുഗ്രഹം മാത്രം. ഹരി ഓം.

No comments:

Post a Comment