Thursday, March 26, 2015

ലളിതാസഹസ്രനാമവും സുരാപാനവും....

ലളിതാസഹസ്രനാമവും സുരാപാനവും....

മധുമതിയും, മദശാലിനിയും, വാരുണീമദവിഹ്വലയും, മദഘൂര്ണിതരക്താക്ഷിയും, മാദ്ധ്വീ പാനാലസാ , മത്താ, കാദംബരീപ്രിയയും ഒപ്പം മഹാപാതകനാശിനീയും...
മധുമതി, മദ്യം വളരെ ഇഷ്ടമായവൾ അഥവാ മദ്യം കൊണ്ടു പൂജിക്കപ്പെടുന്നവളെന്നര്ഥം കാണുന്നു. വാരുണീ മഹവിഹ്വല എന്നതിൽ വാരുണീ എന്നതിന് ഈന്തപഴത്തിൽ നിന്നുണ്ടാക്കിയ ഒരു മദ്യം കഴിച്ച് വിഹ്വലയായവൾ എന്ന് അര്ഥം. കാദംബരീ എന്നതിന് കദംബപ്പൂ വാറ്റി ഉണ്ടാക്കിയ മദ്യം ഇഷ്ടപ്പെടുന്നവളാണ് ദേവി എന്ന് നാമാര്ഥം. മദഘൂര്ണിതരക്താക്ഷി എന്നതിന് ആകട്ടെ മദ്യപാനം കൊണ്ടു കണ്ണുകൾ ചുവന്ന ദേവിയെ ഇവിടെ വര്ണിക്കുന്നു. മദശാലിനീ മദ്യപാനം കൊണ്ടു മദിച്ചിരിക്കുന്ന ദേവി എന്ന് വ്യാഖ്യാനം. മാധ്വീപാനാലസാ മത്താ എന്നതിന് മുന്തിരികൊണ്ടുണ്ടാക്കിയ മദ്യം. മത്താ എന്നതിന് അതുകഴിച്ച് മദിച്ചിരിക്കുന്നവളാണ് ദേവി എന്ന് അര്ഥം.

ഇനി നമുക്ക് മഹാപാതകനാശിനീ എന്ന നാമത്തിന്റെ അര്ഥം നോക്കാം.. ഭാസ്കരരായർ പറയുന്നു, ബ്രഹ്മഹത്യാദി പാതകങ്ങളെ നശിപ്പിക്കുന്നവളാണ് ദേവി. അതായത് ബ്രഹ്മഹത്യ തുടങ്ങിയത് എന്നര്ഥം. എന്താണ് ഈ തുടങ്ങിയത്.. ബ്രഹ്മഹത്യ, സുരാപാനം അഥവാ മദ്യപാനം, മോഷണം, ഗുരുപത്നീഗമനം ഇവ മഹാപാതകങ്ങളാണെന്നും അവരുമായുള്ള സംസര്ഗം പോലും മഹാപാതകമാണെന്നും ആണ് ഈ ആദിശബ്ദം കൊണ്ട് വിവക്ഷിക്കുന്നത്. ഇത് ഭാസ്കരറായരു തന്നെ മഹാപാതകനാശിനീ എന്ന നാമത്തിൽ ബ്രഹ്മഹത്യാദി എന്ന വാക്കിലൂടെ വിശധീകരിക്കുന്നു. പക്ഷെ അദ്ദേഹം എന്തുകൊണ്ട് ബാക്കി പറയാഞ്ഞത്.. ഒന്നു ചിന്തിച്ചു നോക്കാം.. ഉദാഹരണത്തിന് സുരാപാനം എടുക്കാം.. സുരാപാനം മഹാപാപമാണെന്നു കാണിക്കുന്നതിനുള്ള പ്രാമാണ്യം ചിന്തിക്കാം.

ബ്രഹ്മഹത്യാ സുരാപാനം സ്തേയം ഗുർവംഗനാഗമഃ. മഹാന്തി പാതകാന്യാഹുഃ സംസര്ഗശ്ചാപി തൈഃ സഹ എന്ന് സ്മൃതി പറയുന്നു.
ബ്രഹ്മഹത്യാ സുരാപാനം ബ്രാഹ്മണസുവര്ണഹരണം ഗുരുദാരഗമനം ഇതി മഹാപാതകാനി. 35.1. തത്സംയോഗശ്ച. ഇതി വിഷ്ണുപുരാണം.
ബ്രഹ്മഹത്യാ സുരാപാനം സുവര്ണസ്തേയമേവ ച. കൃത്വാ ച ഗുരുതല്പം ച പാപകൃദ് ബ്രാഹ്മണോ യദി. എന്ന് ലിംഗപുരാണവും പറയുന്നു.
അഗ്നി പുരാണത്തിലാകട്ടെ ബ്രഹ്മഹത്യ സുരാപാനം സ്തേയം ഗുർവംഗനാഗമഃ മഹാന്തി പാതകാന്യാഹുഃ സംയോഗശ്ചൈവ തൈഃ സഹ എന്നും,
നാരദപുരാണം ഉത്തരാര്ധം അധ്യായം 31 ൽ ബ്രഹ്മഹത്യാ സുരാപാനം സ്തേയം ഗുർവംഗനാഗമഃ.(31-32) മഹാന്തി പാതകാന്യേതാന്യാശു ഹന്തി ഹരേര്ദിനം (33).
കൂര്മപുരാണം ഉത്തരഭാഗത്തിൽ അധ്യായം 32 ൽ വീണ്ടും പറയുന്നു, ബ്രഹ്മഹത്യാ സുരാപാനം സ്തേയം ഗുർവംഗനാഗമഃ. കൃത്വാ തൈശ്ചാപി സംസര്ഗം ബ്രാഹ്മണഃ കാമകാരതഃ. കുര്യാദനശനം വിപ്രഃ പുണ്യതീര്ഥേ സമാഹിതഃ.

അതായത് മഹാപാതകങ്ങളിൽ പെടുന്ന സുരാപാനത്തെ നശിപ്പിക്കുന്നവളായ ദേവി ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്നതും, മുന്തിരിയിൽ നിന്നുണ്ടാക്കുന്നതും, കദംബപൂവിൽ നിന്നുണ്ടാക്കുന്നതുമായ മദ്യത്തെ സേവിക്കുന്നു എന്നു ആചാര്യൻ പറയുമ്പോൾ നാം ഏതിനെയാണ് സ്വീകരിക്കുക. ഒരു നാമത്തിൽ മഹാപാതകമായും അതെ സമയം തന്നെ മറ്റൊരു സ്ഥലത്ത് മദ്യത്തെ സേവിക്കുന്നവളായും ദേവിയെ സ്വീകരിക്കുന്നത് എങ്ങിനെ. ചിത്താകുന്ന അഗ്നികണ്ഡത്തിൽ നിന്ന് ജനിച്ച സകലതത്ത്വാര്ഥസ്വരൂപിണിയായ ദേവി മഹാപാതകമായ മദ്യം കഴിച്ച് മദോന്മത്തയായി കണ്ണുകൾ ചുവന്നിരിക്കുന്നതായി പറയുമ്പോഴുണ്ടാകുന്ന യുക്തി എങ്ങിനെയാണ് സ്വീകരിക്കുക. ബ്രഹ്മഹത്യാദി എന്നതിനു പകരം മുഴുവനായി അത് വ്യാഖ്യാനിച്ചാൽ ബാക്കി നാമങ്ങളിൽ പറയുന്ന സുരാപാനവ്യാഖ്യാനം എല്ലാം തെറ്റാകും. ബ്രഹ്മവിദ്യയെന്നു പറയുന്ന ലളിതാസഹസ്രനാമത്തിൽ മഹാപാതകമായി പറയുന്ന മദ്യത്തെക്കുറിച്ച് മാത്രം ഏഴുനാമങ്ങളിൽ അധികം...ഇവിടെ യുക്തി മാത്രമാണ് സഹായകമാകുക, വാഗ്ദേവികളാൽ എഴുതപ്പെട്ട സഹസ്രനാമത്തിൽ മഹാപാതകമായി പറയുന്ന മദ്യപാനം പറയാൻ സാധ്യതയുണ്ടോ.. അത്രയുമാണ് എനിക്ക് ചോദിക്കാനുള്ളതും.. ഹരി ഓം

No comments:

Post a Comment